Showing posts with label മാധ്യമങ്ങള്‍. Show all posts
Showing posts with label മാധ്യമങ്ങള്‍. Show all posts

Thursday, June 17, 2010

മാധ്യമങ്ങളുടെ വിവിധ വ്യാഖ്യാനങ്ങള്‍

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിലത് ഇവയാണ്:

൧. കേരളത്തിലെ സര്‍കാര്‍ സ്കൂളുകളില്‍ ചേരുന്നവരുടെ എണ്ണം കുറയുന്നു. ഈ കുറവ് ഈ വര്‍ഷം 1.15 ലക്ഷം ആണ്.
൨. കേരളത്തില്‍ പനി ആശങ്കാജനകമായ രീതിയില്‍ പടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നു.

രണ്ടും ശരിയായ വാര്‍ത്തകള്‍ തന്നെയാണ്. പക്ഷേ, ഇവയ്ക്ക് നല്‍കുന്ന പ്രാധാന്യം ചില വ്യാഖ്യാനങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഈ വാര്‍ത്തകളില്‍നിന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയായിരിക്കാം:

൧. സര്‍ക്കാര്‍ സ്കൂളുകളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടുന്നു.
൨. ഈ വര്‍ഷത്തെ പനി മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ചു ആശങ്കാജനകമായ അളവിലേക്ക് ഉയര്‍ന്നിരിക്കുന്നു.

ചില പത്രങ്ങള്‍ ഈ വ്യാഖ്യാനങ്ങള്‍ അങ്ങനെ തന്നെ കൊടുത്തിട്ടുണ്ട്‌. മറ്റുള്ളവ, ഇങ്ങനെയുള്ള വ്യാഖ്യാനങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കി, അതെ കര്‍ത്തവ്യം തന്നെ നിര്‍വഹിക്കുന്നു.

അപ്പോള്‍ എന്താണ് പ്രശ്നം?

കേരളത്തിന്റെ സാമൂഹിക ഘടന വിശകലനം ചെയ്യുന്ന ഒരു റിപ്പോര്‍ട്ട്‌ പറയുന്നത് കേരളത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണത്രേ. കൃത്യമായ കണക്കുകള്‍ എനിക്കറിയില്ല, പക്ഷേ, ഒരു ഉദാഹരണം നമുക്ക് നോക്കാം. കഴിഞ്ഞ വര്‍ഷം അഞ്ചു മുതല്‍ ആറു വരെ പ്രായമുള്ളവരുടെ എണ്ണത്തിനെ അപേക്ഷിച്ചു ഈ വര്‍ഷം അന്‍പതിനായിരം കുറവാണ് എന്ന് വെക്കുക. അങ്ങനെയെങ്കില്‍, യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നത് 65k ആണെന്ന് മനസ്സിലാക്കാം. (1.15 lacs - 50k = 65k). ഇനി ആ സംഖ്യ 1.15 lacs തന്നെയാണ് എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവില്‍ ആശ്ച്ചര്യജനകമായിട്ടു ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ "സര്‍ക്കാര്‍ സ്കൂളുകളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടുന്നു" എന്നത് തെറ്റായ വ്യാഖ്യാനമാണ്.

ഈ വ്യാഖ്യാനം തെറ്റിദ്ധാരണ ജനിപ്പിക്കുന്നുണ്ട് എങ്കിലും വലിയ വിപത്ത്‌ സൃഷ്ടിക്കുന്നില്ല. മറ്റൊരു ഉദാഹരണം എടുക്കാം. സെന്‍സസ്‌ കണക്ക് പ്രകാരം "മുസ്ലിം ജനസംഖ്യ വര്‍ധനവ്‌ ഹിന്ദു ജനസംഖ്യ വര്‍ധനവിനെ അപേക്ഷിച്ചു കൂടുതല്‍ ആണ്". ഇതിനെ ആധാരമാക്കി സംഘ പരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചാരണത്തില്‍ ഒന്ന് ഇങ്ങനെ ആകുന്നു "മുസ്ലിം ജനങ്ങള്‍ പെരുകുന്നു; ഹിന്ദുക്കള്‍ കരുതിയിരിക്കുക". പൊതുവില്‍ നമുക്കറിയാം, ഇന്ത്യയിലെ ശരാശരി മുസ്ലിം പൌരന്‍ ഹിന്ദു പൌരനെ അപേക്ഷിച്ചു മോശമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്; കുറഞ്ഞ ജീവിതനിലവാരമാണ് പുലര്‍ത്തുന്നത്. കുറഞ്ഞ ജീവിത നിലവാരം ഉള്ളവര്‍ക്കിടയില്‍ ജനസംഖ്യ വര്‍ധനവ്‌ കൂടിയിരിക്കും എന്നതും ഒരു സാമൂഹിക യാഥാര്‍ത്ഥ്യം ആണ്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് സമാനമായ ജീവിത നിലവാരത്തിലുള്ള ആളുകളെ മാത്രം കണക്കിലെടുത്താല്‍ അവരുടെ ജനസംഖ്യ വര്‍ധനവും മുസ്ലിം ജനസംഖ്യ വര്‍ധനവും സമാനമാണത്രേ. ഈ സാമൂഹിക അവസ്ഥ കണക്കിലെടുത്തില്ലെങ്കില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ നിരക്കില്‍ മുസ്ലിം ജനസംഖ്യ ഉയരുന്നു എന്നാ കുപ്രചരണം ചിലര്‍ (ഈ ഉദാഹരണത്തില്‍, സംഘ പരിവാര്‍ സംഘടനകള്‍) നടത്തി വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ്: കണക്കുകള്‍ നിരത്തുമ്പോള്‍ അത്യന്തം ശ്രദ്ധ പുലര്‍ത്തേണ്ട്താണ്. കണക്കുകളില്‍ നിന്ന് നിഗമനങ്ങളിലേക്ക് എത്തുമ്പോള്‍ പരിശോധിക്കുന്ന ഘടകം ഒഴികെയുള്ളവയെ മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. (ഉദാ: ജനസംഖ്യ വര്‍ധനവ് പരിശോധിക്കുമ്പോള്‍ ജീവിതനിലവാരം എന്നാ ഘടകം മാറ്റിനിര്‍ത്തണം; നേരത്തെ കണ്ടതുപോലെ). അങ്ങനെ "വെടിപ്പാക്കപ്പെട്ട" നിഗമനങ്ങള്‍ വേണം ജനങ്ങളിലേക്കെത്തിക്കാന്‍.

എന്തുകൊണ്ട് നിഗമനങ്ങള്‍ "വെടിപ്പാക്കപ്പെടുന്നില്ല"?

മാധ്യമങ്ങള്‍ എന്തുകൊണ്ട് നിഗമനങ്ങളുടെ വെടിപ്പാക്കലില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്ന് നമുക്ക് പരിശോധിക്കാം. പ്രധാന കാരണങ്ങള്‍ ചുവടെ നിരത്തുന്നു.

൧. മാധ്യമങ്ങള്‍ക്ക് ഈ വെടിപ്പകല്‍ ചെയ്യാന്‍ പ്രേരകമായ കാരണങ്ങള്‍ ഇല്ല: ഉദാഹരണത്തിന്, യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളുടെ കുറവ് 50k ആണെന്നിരിക്കട്ടെ. പക്ഷേ, സെന്‍സേഷണലിസം എന്നാ മാനദണ്ഡം ഉപയോഗിച്ചാല്‍, 1.15 lacs റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആയിരിക്കും താല്പര്യം. മറിച്ചാണ് സെന്‍സേഷണല്‍ എങ്കിലും, അവര്‍ ഒരുപക്ഷെ, 1.15 lacs തന്നെ റിപ്പോര്‍ട്ട്‌ ചെയ്തേക്കാം; എന്തുകൊണ്ടെന്നാല്‍, ഈ വെടിപ്പാക്കല്‍ പ്രക്രിയ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാനെന്നത് തന്നെ.

൨. യഥാര്‍ത്ഥ വെടിപ്പാക്കല്‍ അത്ര എളുപ്പമല്ല: ആ ജനസംഖ്യ പ്രശ്നം തന്നെയെടുക്കാം; ഒരാള്‍ മുസ്ലിംകളുടെ ജീവിത സാഹചര്യം കണക്കിലെടുക്കണം എന്ന് പറയുന്നു എങ്കില്‍, മറ്റൊരാള്‍ അവരുടെ വിദ്യാഭ്യാസ നിലവാരം കണക്കിലെടുക്കണം എന്ന് വാദിച്ചേക്കാം. മൂന്നാമതൊരാള്‍ മുസ്ലിം വനിതകളുടെ പൊതു പിന്നോക്കാവസ്ഥ കണക്കിലെടുക്കണം എന്ന് വാദിച്ചു എന്നിരിക്കും. ഇതിലെല്ലാം ശരിയുണ്ട് താനും; അതുകൊണ്ട് തന്നെ ഇതില്‍ ഏതൊക്കെ കണക്കിലെടുക്കണം, ഇതൊക്കെ കൂടാതെ വേറെ എന്തെങ്കിലും കണക്കിലെടുക്കെണ്ടാതുണ്ടോ എന്നൊക്കെ തീരുമാനിക്കാന്‍ ബുദ്ധിമുട്ടാണ്.

൩. മാധ്യമങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍: ഒരു സംഘ പരിവാര്‍ സംഘടനയുടെ പത്രത്തിന് മുസ്ലിം ജനസംഖ്യ വര്‍ധനവ്‌ കൂട്ടിക്കാണിക്കാന്‍ താല്പര്യമുണ്ടാകും. പത്രങ്ങളുടെ രാഷ്ട്രീയ താല്പര്യമനുസരിച്ചും പലതും മാറാം.

അടുത്ത വര്‍ഷം കാനേഷുമാരി കണക്കുകള്‍ വരുന്നു; അതനുസരിച്ച് നമ്മള്‍ എത്രെയെത്ര വ്യാഖ്യാനങ്ങള്‍ കാണാനിരിക്കുന്നു. (പ്രത്യേകിച്ചും, ജാതി ഉള്‍പ്പടെയുള്ള സെന്‍സസ്‌ ആണെങ്കില്‍).

ഈ അവസരത്തില്‍ ഒരു സുഹൃത്ത്‌ പറഞ്ഞതിങ്ങനെ, "ഓരോരുത്തരും അവരവര്‍ക്കിഷ്ടപ്പെട്ട വ്യാഖ്യാനങ്ങള്‍ നിരത്തും; നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല". വ്യാഖ്യാനങ്ങള്‍ പാടെ വിശ്വസിക്കുന്നതിനുമുമ്പ് ഒന്ന് ചിന്തിച്ചു നോക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാന്‍ സാധിക്കു.

ഇതിലെ പല വിവരങ്ങള്‍ക്കും കടപ്പാട്: റുബിന്‍ ഡി ക്രുസ്, മുരളീ തുമ്മറുകുടി, എഫ് ഇ സി ഇന്റര്‍നെറ്റ്‌ ചര്‍ച്ചാവേദി