Saturday, July 10, 2010

നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കാത്തതെന്തു കൊണ്ട്?

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രധാനമായും രണ്ടു കര്‍ത്തവ്യങ്ങള്‍ ആണുള്ളത്. ഒന്ന്: വിജ്ഞാനം പകര്‍ന്നു കൊടുക്കല്‍. രണ്ട്: വിജ്ഞാനം സൃഷ്ടിക്കല്‍. വൈജ്ഞാനികമായ ഉണര്‍വ് ഇല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാമത്തെ കര്‍ത്തവ്യം നിറവേറ്റാന്‍ കഴിയുകയില്ല. നമ്മുടെ സംസ്ഥാനത്തെ കലാലയങ്ങളിലെ വൈജ്ഞാനിക നിര്‍ജീവാവസ്ഥയുടെയും തന്മൂലമുള്ള വിജ്ഞാന സൃഷ്ടിയിലെ മുരടിപ്പിന്റെയും ഒരു വശം പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

(ഈ ലേഖകന്‍ ഇതുവരെ അധ്യാപകന്‍ ആയിരുന്നിട്ടില്ലാതതിനാല്‍ പറയുന്നതില്‍ പരിമിതികള്‍ തീര്‍ച്ചയായും ഉണ്ടാകും; പക്ഷേ, അടുത്തിടെ വരെ വിദ്യാര്‍ഥി ആയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തില്‍)

വിജ്ഞാന സൃഷ്ടിയുടെ സാര്‍വദേശീയ മാനദണ്ഡം ആയി അംഗീകരിക്കപ്പെടുന്നത് മികച്ച വേദികളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വൈജ്ഞാനിക പ്രബന്ധങ്ങളുടെ (പേപ്പര്‍) രചന ആണ്. കൂടുതല്‍ പേപ്പര്‍ എഴുതുന്നതിലൂടെയും കൂടുതല്‍ മികച്ച വേദികളില്‍ അവ പ്രസിദ്ധീകരിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതിലൂടെയും വൈജ്ഞാനിക വേദികളില്‍ കൂടുതല്‍ ബഹുമാനം നേടിയെടുക്കാന്‍ സാധിക്കും; അഥവാ അങ്ങനെ മാത്രമേ കൂടുതല്‍ മികച്ച ശാസ്ത്രകാരനായി അംഗീകാരം നേടിയെടുക്കാന്‍ സാധിക്കയുള്ളൂ. ഇങ്ങനെയുള്ള മാനദണ്ടങ്ങളില്‍ മികച്ചു നില്‍ക്കണമെങ്കില്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആഴത്തിലുള്ള പഠനം നടത്തണം - ചോദ്യങ്ങള്‍ ചോദിക്കുക എന്നത് അതിനു ഏറ്റവും സഹായകരമായ പ്രവൃത്തി ആണ്. നമ്മുടെ ക്ലാസ്സ്‌ മുറികളില്‍ ഒരു ദിശയില്‍ മാത്രം ആശയവിനിമയം നടക്കുന്നു; അധ്യാപകരില്‍നിന്നു വിദ്യാര്‍ഥികളിലേക്ക് മാത്രം. വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് വളരെ അപൂര്‍വം ആയിട്ട് മാത്രമാണ് എന്നതാണ് എന്റെ വിലയിരുത്തല്‍. എന്റെ, അധ്യാപകരായ സുഹൃത്തുക്കള്‍ അത് ശരിവെക്കുകയും ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും ഇതിന്റെ മൂലകാരണം അറിയാം - പക്ഷേ, നമ്മള്‍ ആ കടമ്പകള്‍ കടക്കുവാന്‍ ശ്രമിക്കുന്നില്ല. ചോദ്യങ്ങളും വൈജ്ഞാനിക ചര്‍ച്ചകളും ഉണ്ടാവാന്‍ പ്രതിബന്ധമായി നില്‍ക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ നിരത്തുവാന്‍ ശ്രമിക്കുകയാണ്. നമ്മുടെ കലാലയങ്ങളില്‍ വിജ്ഞാന സൃഷ്ടി ഫലപ്രദമായി ഉണ്ടാകണമെങ്കില്‍ ഒഴിവാക്കപ്പെടേണ്ട പ്രവണതകള്‍ ഇവ തന്നെയാണ്.

  • അധ്യാപകരോടുള്ള അമിതമായ ബഹുമാനം: എങ്ങനെ എന്നറിയില്ല, പലരുടെയും ധാരണ "അധ്യാപകന്‍ പറയുന്നത് ശ്രദ്ധയോടു കേള്‍ക്കുക, ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക" എന്നതാണ് ബഹുമാനം കാണിക്കാനുള്ള ഫോര്‍മുല എന്നാണു. പാശ്ചാത്യ രാജ്യങ്ങളിലെ പല സര്‍വകലാശാലകളിലും "സര്‍" എന്നാ വിളി തന്നെ നിരുല്സാഹപ്പെടുതുന്നു - പാശ്ചാത്യ പ്രവണതകള്‍ അനുകരിക്കണം എന്നല്ല - നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ അവരുടെ ചില ശീലങ്ങള്‍ സഹായിക്കുമെന്കില്‍ അത് ഇവിടെയും നടപ്പാക്കുന്നതില്‍ എന്താണ് തെറ്റ്.
  • "ഞാന്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നത് മണ്ടത്തരം ആണെങ്കിലോ?": ആരും പറയാതെ തന്നെ നമുക്കറിയാവുന്ന കാര്യമാണിത്. ചില അധ്യാപകര്‍ (ഞാന്‍ പഠിച്ചിരുന്ന ഒരു ഉന്നത കലാലയത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി) "ഇതെന്തൊരു മണ്ടത്തരമാണ് നീ ചോദിക്കുന്നത്" എന്ന് ചോദിച്ചു കുട്ടികളെ നിരുല്സാഹപ്പെടുതുന്നു. ഒരു ക്ലാസ്മുറിയില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത സ്വരം ആണ് കളിയാക്കലിന്റെ സ്വരം. ഇതേ കളിയാക്കല്‍ പലപ്പെഴും വിദ്യാര്‍ത്ഥികള്‍ തമ്മിലും ഉണ്ടാകുന്നു. അതും നിര്‍ഭാഗ്യകരം തന്നെയാണ്.
  • "സര്‍ പറഞ്ഞതല്ലേ, അത് ശരിയായിരിക്കും": അധ്യാപകര്‍ മാലാഖമാര്‍ ആണെന്നാണ്‌ പലരുടെയും വിചാരം. "സറിന് നിന്നെക്കാള്‍ വിവരമുണ്ട്" എന്നൊക്കെ നമ്മള്‍, ചെറുപ്പത്തില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാവും. അതൊക്കെ ഈ ചിന്താഗതി വളര്‍ത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. ശരിയാണ്, അധ്യാപകന് വിദ്യാര്‍ഥികളെക്കാള്‍ വിവരമുണ്ട് - അഥവാ, ഉണ്ടാവണം - അതുകൊണ്ടാനെല്ലോ, അധ്യാപകന്‍ അധ്യാപകന്‍ ആയത്. പക്ഷേ, അധ്യാപകന്‍ മനുഷ്യന്‍ ആണ് - മനുഷ്യര്‍ക്ക്‌ തെറ്റുകള്‍ പറ്റും. അത് ഒരു വിദ്യാര്‍ഥി ചൂണ്ടി കാണിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും ഒരുപോലെ ഗുണകരമാണ്.
  • "ഞാന്‍ വീട്ടില്‍ച്ചെന്ന് പുസ്തകം നോക്കി പഠിച്ചോളാം": പല എഞ്ചിനീയറിംഗ്‌ കലാലയങ്ങളിലും പലരും വെച്ച് പുലര്‍ത്തുന്ന ഒരു ചിന്ത ആണിത് - "എന്തിനു ക്ലാസ്സില്‍ കേറണം - എനിക്ക് വീട്ടില്‍ ചെന്ന് പഠിച്ചു മാര്‍ക്ക്‌ മേടിക്കാന്‍ അറിയാം". ഒരു ക്ലാസ്സില്‍ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആണ് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവുക. ചര്‍ച്ചകളിലൂടെയും വ്യത്യസ്ത ചിന്താധാരകളുമായി പരിചയപ്പെടുമ്പോഴും ആണ് പുതിയ ആശയങ്ങള്‍ വളരുന്നത് - അങ്ങനെയാണ് ശാസ്ത്രം വികസിക്കുന്നത്. മാര്‍ക്ക്‌ നേടലില്‍ മാത്രമല്ല കാര്യം എന്നത് നമ്മള്‍ മനസ്സിലാക്കണം.
  • നേരമ്പോക്കിനു വരുന്ന അധ്യാപകര്‍: നമ്മുടെ പല കലാലയങ്ങളും (പ്രത്യേകിച്ച് എഞ്ചിനീയറിംഗ് കലാലയങ്ങളില്‍) ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ഒരു വിഭാഗമാണ് "ഗസ്റ്റ് ലക്ചറര്‍". ഒരു താല്‍കാലിക കോണ്ട്രാക്റ്റ് ആണ് ഇത് എന്നതിനാല്‍ കര്‍ശനമായ ഒരു മേന്മ വിലയിരുത്തല്‍ ഇവരെ നിയമിക്കുമ്പോള്‍ നടക്കുന്നില്ല. അങ്ങനെ കടന്നുകൂടുന്ന പലര്‍ക്കും കലാലയം ഒരു വിശ്രമ കേന്ദ്രമാണ് - പഠനത്തിനും കല്യാണത്തിനും ഇടക്കുള്ള വിശ്രമം ആണ് കൂടുതലും. അങ്ങനെ ഉള്ളവര്‍ നേരമ്പോക്കിനു വന്നതാണ് എന്നത് കൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മടിക്കുന്നു. അങ്ങനെ കാലക്രമേണ അവര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യം ചോദിക്കാനുള്ള പ്രവണതയെ തന്നെ ഇല്ലാതാക്കുന്നു. ഗസ്റ്റ് ലക്ചറര്‍ എല്ലാവരും മോശം ആണെന്നല്ല, റെഗുലര്‍ അധ്യാപകരില്‍ "നേരമ്പോക്ക്" കാര്‍ ഇല്ലെന്നുമല്ല - ഒരു ഉദാഹരണം മാത്രമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.
ഈ പട്ടിക പൂര്‍ണമല്ല - ഒരിക്കലും അങ്ങനെ ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ഇത് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുല്സാഹപ്പെടുതുന്ന ചില പ്രവണതകളെ നിരത്താനുള്ള ഒരു എളിയ ശ്രമം മാത്രം. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു - കമന്റുകള്‍ ആയി.

PS: ഈ ലേഖനത്തില്‍ കൂടുതല്‍ ആയി പുല്ലിംഗം (ഉദാ: അധ്യാപകന്‍) ഉപയോഗിച്ചിരിക്കുന്നത് ഒരു സൗകര്യത്തിനു വേണ്ടി മാത്രം.

1 comment:

K P Madhu said...

I had thought about this question and a brief account of my observations and experiments were published in Science Reporter in Feb 2015. It was titled why Ramu doesn't ask questions. I might have a pdf copy somewhere if you are interested.